16
•
ഇന്നത്തെ വാരാദ്യ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചത്
ഉടമസ്ഥരില്ലാത്ത വീടുകള്
എപ്പോഴും,
പാതിനിലച്ച ഹൃദയവും പേറിയാവും ജീവിക്കുക..
ചിലപ്പോള് ഊര്ദ്ധ്വന് വലിച്ച്,
മറ്റു ചിലപ്പോള് വരണ്ട ചുമ ചുമച്ച്
വീടുകളല്ലേ..
അനാഥരല്ലേ...
പ്രായമായവരല്ലേ..
ചിലതെല്ലാം ഒരൊറ്റ ചുമയില്
ശ്വാസം കിട്ടാനാകാതെ വാ തുറന്നപടി
തീര്ന്നു പോയിട്ടുണ്ടാകും..
ചിലതെല്ലാം പൊളിച്ചുമാറ്റപ്പെട്ട്
വില്പനശാലയിലെ മൂലയ്ക്കിരുന്ന്
കരഞ്ഞു തീര്ക്കുന്നുമുണ്ടാകും..
ഉടമസ്ഥരില്ലാത്ത വീടുകളെപ്പോഴും
ഭാര്ഗവീനിലയമെന്ന പേരും പേറിയാവും ജീവിക്കുക...
ആളെത്തിന്നാന് വാതുറന്നമട്ടിലാകും നില്പ്.
നീണ്ട നഖങ്ങളോടു കൂടിയ കൈ മാത്രമായിട്ടുണ്ടാകും
ഇലകള് പൊഴിഞ്ഞ മരങ്ങള്..
ചീവീടുകളുടെ മൂളക്കം,
ഉരഗങ്ങളുടെ ചീറ്റല്.
ഇരുട്ടുവിഴുങ്ങിയ വീടുകള്....
പൊളിച്ചുമാറ്റപ്പെടുന്നതു വരേയ്ക്കും
പുതുക്കിപ്പണിയുന്നതു വരേയ്ക്കും
ഭാര്ഗവീനിലയമെന്ന് പേറി ജീവിക്കണം...
ഉടമസ്ഥരില്ലാത്ത വീടുകളെപ്പോഴും
പകല്സ്വപ്നങ്ങള് നെയ്തുകൊണ്ടേയിരിക്കും..
ഒരു പേസ് മേക്കര് സര്ജറി ചെയ്ത്
പുത്തനൊരു ഹൃദയം കിട്ടുമെന്നാശിച്ച്,
നീലയും വെള്ളയും പച്ചയും
നിറങ്ങള് നിറഞ്ഞ പുത്തനുടുപ്പുകളണിയുമെന്നാശിച്ച്,
അകത്തളങ്ങളില് നിന്ന് ശബ്ദമുയരുമെന്നാശിച്ച്....
ചിലപ്പോഴെല്ലാം ഓര്മകളുടെ തൊട്ടിലില്
കിടന്ന് ദീര്ഘശ്വാസമുതിര്ക്കുന്നുണ്ടാകും ഈ
അനാഥപ്രേതങ്ങള്...
ഉടമസ്ഥരില്ലാത്ത വീടുകളിലൊന്നിനെയാണ്
ഞാനിപ്പോള് തിരയുന്നത്...
എന്റെ ശ്വാസം തിങ്ങിയ മുറികളുള്ള,
എന്നെ മണക്കുന്ന വീടിനെ..
സായാഹ്നങ്ങളില് ഇളംവേനല്
വന്നെത്തി നോക്കുന്ന കോലായിലെന്റെ കാല്പാടു കാണാം..
സൂക്ഷിച്ചു നോക്കിയാല്
പഴയോരെന്നെ കാണാം
ഏറെ തിരയേണ്ടതില്ല,
വക്കുപൊട്ടിയൊരു മണ്ചിരട്ടയില്
കൂനിക്കൂടിയിരിക്കുന്നുണ്ടാകാമത്..
ഉടമസ്ഥരില്ലാത്ത വീടുകളിലൊന്നിനെയാണ്
ഞാനിപ്പോള് തിരയുന്നത്...
ശ്വാസം കൊടുത്തെനിക്കെ-
നിക്കെന്നെത്തന്നെ വീണ്ടെടുക്കാന്..
0 comments:
Post a Comment